വാഷിംഗ്ടൺ: ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിനും മെറ്റയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ 'എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ്'ആണെന്നും അതിനാല്‍ സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെടുമ്പോഴും, രഹസ്യമായി സന്ദേശങ്ങള്‍ ആക്സസ് ചെയ്യുന്നുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും അല്ലാതെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്ന വാട്സ്ആപ്പിന്റെ ഉറപ്പ് വ്യാജമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഉപയോക്താക്കളുടെ ഡാറ്റയും സന്ദേശങ്ങളും പരസ്യ ആവശ്യങ്ങള്‍ക്കായും മറ്റും മെറ്റ വിശകലനം ചെയ്യുന്നുണ്ടെന്നാണ് വാദം. സന്ദേശങ്ങളുടെ ഉള്ളടക്കം മാത്രമല്ല, അവയുടെ മെറ്റാഡാറ്റ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
അമേരിക്കയിലെ കമ്പ്യൂട്ടര്‍ ഫ്രോഡ് ആന്‍ഡ് അബ്യൂസ് ആക്ട് ഉള്‍പ്പെടെയുള്ള സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണ് കമ്പനി നടത്തുന്നതെന്ന് കേസില്‍ ചൂണ്ടിക്കാട്ടുന്നു.വാട്സ്ആപ്പിലെ സന്ദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക നിലപാട്. ഇതിന് മുന്‍പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അവയെല്ലാം മെറ്റ നിഷേധിച്ചിരുന്നു.